എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 31, 2010

കാതോലിക്കാ സ്ഥാനാരോഹണം നവംബര്‍ 1-ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാന ത്യാഗം ചെയ്യുന്നതിനാല്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ 91-ാമത് പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി 2010 നവംബര്‍ 1 തിങ്കളാഴ്ച പരുമല സെമിനാരിയില്‍ വച്ച് വാഴിക്കും. 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസ്സോസിയേഷന്‍ നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയും സഹായിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുന്നംകുളം ഭദ്രാസനാധിപനായ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ. രാവിലെ 7.30 ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്ഥാനാരോഹണം നടക്കും. പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തിലും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരുടെയും സഹകാര്‍മ്മീകത്വത്തിലുമാണ് ശുശ്രൂഷ നടക്കുന്നത്

ദിദിമോസ്‌ ബാവ ഇനി വലിയ ബാവ
ഇന്നു സ്‌ഥാനമൊഴിയുന്ന, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയബാവ എന്നറിയപ്പെടും. ഇന്നലെ ചേര്‍ന്ന സഭാ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയബാവ എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ കാതോലിക്കാ ബാവയാണ്‌

Oct 27, 2010

പരുമല പെരുനാളിനു കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിഎട്ടാം ഓര്‍മ പെരുനാളിനു പരുമലയില്‍ കൊടിയേറി. Photo Gallery പരുമല പള്ളിയില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടന്ന പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ എന്നിവര്‍ കൊടിയേറ്റിന് മുഖ്യ കാര്‍മികത്വം വഹിച്ചു. മൂന്നു കൊടിമരങ്ങളിലും കൊടി ഉയര്‍ന്നതോടെ സാക്ഷ്യം വഹിച്ച വിശ്വാസി സഹസ്രങ്ങള്‍ കൈയില്‍ കരുതിയിരുന്ന തളിര്‍ വെറ്റില അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് സെന്റ്‌ ഗ്രീഗോറിയോസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ വെച്ച് തീര്‍ഥാടന വാരാഘോഷം ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ്ജ് ജോസഫ്‌, ഫാ.തോമസ്‌ തേക്കില്‍, ഡോ. അലക്സാണ്ടര്‍ കാരക്കല്‍, എ. കെ.തോമസ്‌, ജേക്കബ് തോമസ്‌ അരികുപുറം, തോമസ്‌ റ്റി പരുമല, ജി. ഉമ്മന്‍, എന്നിവര്‍ പ്രസംഗിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ട പ്രാര്‍ത്ഥന യുവജന പ്രസ്ഥാനം പ്രസിഡണ്ട്‌ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇനി ഒരാഴ്ചക്കാലം പരുമല ഭക്തലക്ഷങ്ങളെക്കൊണ്ട് നിറയും. പരിശുദ്ധന്റെ കബറിടത്തില്‍ സങ്കട യാചനകളുമായി കേരളത്തിന്റെയും ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നാനാ ജാതി മതസ്ഥര്‍ അനുഗ്രഹം തേടി പരുമലയിലേക്ക് ഒഴുകിയെത്തും.


Source : Catholicate News

Oct 26, 2010

പരിശുദ്ധ കാതോലിക്കാ ബാവയുടെ നവതി ആഘോഷം ഒക്ടോബര്‍ 29 നു പരുമലയില്‍

മലങ്കര മെത്രാപ്പോലിത്തായും പരിശുദ്ധ കാതോലിക്കായും ആയ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ തൊണ്ണൂറാം ജന്മദിനമായ 29-ന് രാവിലെ 7.30ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലുംസഭയിലെ ഇതര മെത്രാപ്പോലിത്താമാരുടെ സഹകാര്‍മികത്വത്തിലും പരുമലപള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. 11-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ അര്‍ഹരായ 90 പേര്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്യും. സമ്മേളനം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി.പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പു ലഭിച്ചവര്‍ 29-ന് 9.30-നു മുമ്പായി അറിയിപ്പും വികാരിയുടെ സാക്ഷ്യപത്രവുമായി പരുമലപള്ളിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

പരിശുദ്ധ പിതാവിന് മലങ്കര സഭയുടെ ജന്മദിന ആശംസകള്‍ നേരുന്നു.

പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നവതി മംഗളങ്ങള്നേരാം

Oct 12, 2010

പരുമല തീര്‍ത്ഥയാത്ര 2010



1.
വടക്കന്‍മേഖല
മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വടക്കന്‍മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 22-ാമത് പരുമല പദയാത്ര 2010 ഒക്ടോബര്‍ 30 ന് പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുളന്തുരുത്തിയില്‍നിന്ന് ആരംഭിക്കും. അങ്കമാലി, കണ്ടനാട്, കൊച്ചി, തൃശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനങ്ങളിലെ യുവജനപ്രസ്ഥാന പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേരുമെന്ന് ഫാ. ജിയോ ജോര്‍ജ്ജ്, ജിന്‍സ് ചേന്നംപള്ളി എന്നിവര്‍ അറിയിച്ചു. മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്താ തീര്‍ത്ഥയാത്രയെ ആശീര്‍വദിച്ചു യാത്രയാക്കും
Read News at
Catholicate News

2.
കൈപ്പട്ടൂര്‍
മലങ്കരയില്‍ ആദ്യമായി പരുമല പദയാത്ര ആരംഭിച്ച ഒന്നായ കൈപ്പട്ടൂര്‍ മാര്‍ ഇഗ്നെഷിയസ് ദേവാലയത്തില്‍നിന്നും പദയാത്ര ഒക്ടോബര്‍ 31 നു പുറപ്പെടും, നവ.1 നു വൈകിട്ട് പരുമലയില്‍ എത്തും

3.കടമ്മനിട്ട
കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ നിന്നുള്ള 25 മത് പദയാത്ര നവ 1 നു രാവിലെ 5 മണിക്ക് പുറപെടും, വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ്‌ നേതൃത്തം നല്‍കും

4.Bangalore Region
The Padyatra from Bangalore region will start on 31st October from St:Mary's orthodox church.The piligrims will reach chengannur by train on Nov 1st and will go to parumala after rest and reception there in chenagannur orthodox church.The Metropolitan of Banglore diocese Dr. Abraham mar Seraphin will receive the pilgrims in changannur and will start to parumala church by 2:30 PM.

5.കോട്ടയം സെന്‍ട്രല്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 108-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്ര നവംബര്‍ ഒന്നിന് പുത്തനങ്ങാടി കുരിശുപള്ളിയില്‍ നിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് കബറിടത്തില്‍ എത്തിച്ചേരും. ഫാ. എബ്രഹാം കോര ജനറല്‍ കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി.

Oct 10, 2010

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Oct 2010

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

1.ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത
ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 11, 12 തീയതികളില്‍.

2.ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ്
കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്താ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ മൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ വിവിധ പരിപാടികളോടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഭിലായ് സെന്റ് തോമസ് ആശ്രമത്തില്‍ ആചരിക്കുന്നു.


Updated on 10/13

ചേപ്പാട് വലിയപള്ളി പെരുന്നാള്‍ സമാപിച്ചു

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ 11,12 തീയതികളിലായി നടന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭി.മെത്രാപ്പോലിത്താമാര്‍ കാര്‍മികത്വം വഹിച്ചു. PHOTO GALLERY ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. സഖറിയാസ് മാര്‍ അപ്രേം, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേപ്പാട് മാര്‍ ദിവന്നാസിയോസ് മെറിറ്റ് അവാര്‍ഡ് വിതരണം, സഹായനിധി വിതരണം, സ്മൃതിഫലക അനാഛാദനം തുടങ്ങിയവ നടത്തി. പരിശുദ്ധ പിതാക്കന്മാര്‍ ശ്ശൈഹിക വാഴ്വ് നടത്തി വിശ്വാസ സമൂഹത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ സമൂഹവിരുന്നും ഉണ്ടായിരുന്നു. വൈകിട്ട് റാസയെത്തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്ക് കര്‍മം അഭി. പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്ത നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകുന്നേരം പെരുന്നാള്‍ സന്ധ്യാനമസ്കാരത്തിനു മെത്രാപ്പോലിത്താമാരായ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അഭി. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത മാര്‍ ദിവന്നാസിയോസ് അനുസ്മരണ പ്രസംഗം നടത്തി.പരുമല സെമിനാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി രണ്ടു ദിവസത്തെയും പെരുന്നാള്‍ ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു

Oct 6, 2010

 പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി

മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 108-മത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലൊസ് മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. ചടങ്ങില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഫാ.എം.ഡിയൂഹാനോന്‍ റമ്പാന്‍, ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ. സൈമണ്‍ സക്കറിയ ഫാ.ഡോ.ഒ.തോമസ്, ഡോ.ജോര്‍ജ്ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി.ഉമ്മന്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു

Catholicate News

ജീവന്‍ പണയംവച്ചും പരുമലപ്പള്ളി സംരക്ഷിക്കാന്‍ പരി. കാതോലിക്കാ ബാവായുടെ ആഹ്വാനം

കൊച്ചി: പരുമലപ്പള്ളിയില്‍ വിഷവിത്തു പാകാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം ജീവന്‍ പണയംവച്ചും ചെറുക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
പള്ളിയും സ്‌ഥാപനങ്ങളും പരിപാലിക്കാന്‍ താനെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും വിശ്വാസികളുടെ പിന്തുണ ആവശ്യപ്പെട്ടുള്ള ബാവയുടെ കല്‍പന ഞായറാഴ്‌ച പള്ളികളില്‍ വായിക്കും.
പരുമല തിരുമേനിയുടെ പെരുന്നാള്‍ അടുത്തമാസം 1, 2 തീയതികളിലാണ്‌. ഇതു മുന്നില്‍കണ്ട്‌ നടത്തുന്ന മറുവിഭാഗത്തിന്റെ നീക്കം തടയാന്‍ വിശ്വാസികള്‍ക്കു ചുമതലയുണ്ടെന്നു കല്‍പനയില്‍ പറയുന്നു.

പരുമല പള്ളിക്കുമേല്‍ വിഘടിത വിഭാഗത്തിന് അവകാശമില്ല
പത്തനംതിട്ട : പരുമല സെമിനാരിയുടെ സ്‌ഥലം അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ പേരിലാണെന്നുള്ള വിഘടിത വിഭാഗത്തിന്വാദം സത്യവിരുദ്ധമാണെന്നും പരുമല തിരുമേനിയുടെ നാമത്തില്‍ മറ്റൊരു പള്ളി പരുമലയില്‍ പണിയാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്‌തമാക്കി.

പരുമല പള്ളിക്കുമേല്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുള്ള യാക്കോബായ സഭയുടെ പ്രസ്‌താവനയ്‌ക്കു മറുപടിയായാണ്‌ ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം സൂചിപ്പിച്ചത്‌. പരുമല സെമിനാരി സ്‌ഥിതി ചെയ്യുന്ന സ്‌ഥലം അരികുപുറത്ത്‌ കോരുത്‌ മാത്തന്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസിന്റെ പേര്‍ക്കാണ്‌ ആധാരം എഴുതിയിട്ടുള്ളത്‌. പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ 25-ല്‍ അധികം കുടുംബങ്ങള്‍ പരുമലയില്‍ ഉണ്ടെന്ന വാദം സത്യവിരുദ്ധമാണ്‌. ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു വിശ്വാസികളെ അടര്‍ത്തി മാറ്റാനാണ്‌ ഇപ്പോഴത്തെ ശ്രമം.

പരുമല പള്ളിയുടെ പ്രധാന കവാടത്തില്‍ നിന്ന്‌ 200 മീറ്റര്‍ മാത്രം അകലെയാണ്‌ പുതിയ പള്ളിക്കായി പാത്രിയര്‍ക്കീസ്‌ വിഭാഗം സ്‌ഥലം വാങ്ങിയത്‌. പള്ളി നിര്‍മ്മിച്ച്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠിച്ച ശേഷം ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്‌. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസിനെ പട്ടാപകല്‍ വെട്ടിക്കൊന്ന തീവ്രവാദ സംഘടനയായ 'കേഫ'യുടെ പിന്തുണയോടെയാണ്‌ പുതിയ പള്ളി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്‌. ഇതിനെ ഏതുവിധേനയും ഓര്‍ത്തഡോക്‌സ് സഭ ചെറുക്കും.പാത്രിയര്‍ക്കീസ്‌ വിശ്വാസികള്‍ക്ക്‌ പരുമല പള്ളിയിലെത്തി ആരാധന നടത്താനുള്ള അവകാശമുണ്ട്‌. എന്നാല്‍ ഭരണം ഭാവിയില്‍ കൈയ്യാളാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പള്ളിയുടെ പ്രധാന കവാടത്തിനു സമീപം ഒരു യാക്കോബായ വിശ്വാസിപോലും ഇല്ലെന്നിരിക്കെ പരുമല പള്ളിയെന്നപേരില്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌ യാക്കോബായ പള്ളി' പണിയുന്നതിനെയാണ്‌ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നത്‌. പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയിലെ ആദ്യപള്ളി എന്ന പാത്രിയര്‍ക്കീസ്‌ സഭയുടെ അവകാശവാദം തികച്ചും വാസ്‌തവ വിരുദ്ധമാണ്‌. പഴയ പരുമല പള്ളി ആശുപത്രി വളപ്പിലേക്ക്‌ മാറ്റി സ്‌ഥാപിച്ചപ്പോള്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌' പള്ളി എന്നാണ്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. അതുപോലെ പരുമല പള്ളിയുടെ കിഴക്കുഭാഗത്തുള്ള ചാപ്പലും പരുമല തിരുമേനിയുടെ നാമത്തില്‍ സ്‌ഥാപിച്ചിട്ടുള്ളതാണ്‌. പരുമലപള്ളി എന്നപേരില്‍ ഒരു ദേവാലയം മാത്രം നിലനില്‍ക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമമാണിതെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.

പത്രസമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, അസി. മാനേജര്‍ ഫാ. സൈമണ്‍ സ്‌കറിയ, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ പ്രഫ. ജി. ജോണ്‍, പ്രഫ. ബാബു വര്‍ഗീസ്‌, ഫാ. വര്‍ഗീസ്‌ മാത്യു എന്നിവര്‍ പങ്കെടുത്തു

Source : Mangalam News

Malankara Archive