എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 27, 2011

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് മാര്‍പാപ്പയുടെ അഭിനന്ദനം

പൌരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായെ അനുമോദിച്ചുകൊണ്ട് പോപ്പ് ബനഡിക്റ്റ് 16-ാംമന്‍ സന്ദേശം അയച്ചു. “സ്നേഹത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കാമെന്ന്” സന്ദേശത്തില്‍ പോപ്പ് ആഹ്വാനം ചെയ്തു. ഇന്റര്‍ ചര്‍ച്ച് എജ്യൂക്കേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണ് സന്ദേശം കൈമാറിയത്. കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ പിന്തുടരുന്ന സഹകരണത്തിന്റെ പാതയിലൂടെ തുടര്‍ന്നും മുന്നേറണമെന്ന് സന്ദേശം കൈമാറിക്കൊണ്ട് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി പ്രകാശിപ്പിച്ചു. ഓര്‍ത്തഡേക്സ് സഭയിലെ മെത്രാപ്പോലീത്താമാരും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ സെക്രട്ടറി ഫാ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യുസ് മാര്‍ സേവേറിയോസ് എന്നിവര്‍ പ്രസംഗിച്ചു.

Source : Catholicate News

Feb 25, 2011

മലങ്കര വര്‍ഗീസ്‌ വധം: സി.ബി.ഐ. കൂടുതല്‍ അന്വേഷിക്കണമെന്ന്‌ കോടതി

മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ കൊലപാതക കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു. സി.ബി.ഐ. കേരള ഘടകത്തിലെ ഉദ്യോഗസ്‌ഥനെ ഇതിനായി നിയോഗിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മജിസ്‌ട്രേറ്റ്‌ ബി. വിജയന്‍ നിര്‍ദേശിച്ചു. സി.ബി.ഐ. നടത്തിയ അന്വേഷണം അപൂര്‍ണമാണെന്നും കൊലപാതകത്തിനു ഗൂഢാലോചന നടത്തിയവരെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ആരോപിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌.

1993 ല്‍ വര്‍ഗീസിനുനേരെ കൊലപാതകശ്രമം ഉണ്ടാവുകയും സുഹൃത്തായ കുര്യാക്കോസ്‌ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ സഭയിലെ എതിര്‍വിഭാഗമാണെന്നു കണ്ടെത്തിയിരുന്നുവെന്നും ഈ സംഭവത്തെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2002 ല്‍ പെരുമ്പാവൂരിലെ സൂലോക്കോ പള്ളിയില്‍ അന്നത്തെ ബിഷപ്‌് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട്‌ വര്‍ഗീസ്‌ സിവില്‍ കോടതിയില്‍ നിന്നും ഉത്തരവ്‌ സമ്പാദിച്ചത്‌ വ്യക്‌തിവിരോധത്തിനു കാരണമായെന്നും ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. അങ്കമാലി അതിരൂപതയില്‍ പുരോഹിതനായ ഫാ. വര്‍ഗീസ്‌ തെക്കേക്കരക്കെതിരേ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നു കോടതി പറഞ്ഞു. വാടക കൊലയാളികള്‍ക്കു ഫാ. തെക്കേക്കര പണം നല്‍കിയത്‌ എന്തിനുവേണ്ടിയായിരുന്നുവെന്നും ആരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. കൊലപാതകത്തിന്‌ ഉപയോഗിച്ച കാറിന്റെ രേഖകളും സി.ബി.ഐ. പരിശോധിച്ചിട്ടില്ല. കൊലപാതകം സംബന്ധിച്ച്‌ സാറാമ്മയും മകനും നല്‍കിയ മൊഴി ശരിയായ തരത്തിലല്ല സി.ബി.ഐ. രേഖപ്പെടുത്തിയതെന്നും കോടതി വിലയിരുത്തി

Feb 22, 2011

Feb 21, 2011

മലങ്കര നസ്രാണി സംഗമം

മലങ്കര സഭാദിനമായ ഏപ്രില്‍ 10നു 4ന്‌ എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ മലങ്കര നസ്രാണി സംഗമം സംഘടിപ്പിക്കും. ബൈബിള്‍ തര്‍ജമയുടെ 200-ാം വാര്‍ഷികം, കാതോലിക്കാദിനം, 91-ാമത്‌ പൗരസ്‌ത്യ കാതോലിക്കയായി സ്‌ഥാനാരോഹണം ചെയ്‌ത ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്കു സ്വീകരണം എന്നിവയുടെ സംയുക്‌ത ആഘോഷമായ നസ്രാണി സംഗമത്തില്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം മുഖ്യാതിഥിയായിരിക്കും.

പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ ഒന്നാമന്റെ നേതൃത്വത്തില്‍ 1811 ല്‍ ആണ്‌ ആദ്യമായി ബൈബിളിലെ നാല്‌ സുവിശേഷങ്ങള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്‌തത്‌. മലയാളികള്‍ക്ക്‌ സുവിശേഷഭാഗങ്ങള്‍ പ്രാപ്യമാക്കുക വഴി കേരള സംസ്‌കാരത്തിന്‌ അതുല്യസംഭാവന നല്‍കിയവരെ അനുസ്‌മരിക്കുന്നതിനുള്ള അവസരമാണിതെന്ന്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10ന്‌ ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം വിദ്യാര്‍ഥികളുമായി സംവാദം നടത്തും. മെത്രാപോലീത്തമാര്‍, വൈദികര്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സീനിയര്‍ മെത്രാപോലീത്ത തോമസ്‌ മാര്‍ അത്തനാസിയോസ്‌ കമ്മിറ്റിയുടെ പ്രസിഡന്റായും സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും.

Feb 20, 2011

ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഭദ്രാസന കണ്‍വന്‍ഷന്‍ മാര്‍ച്ച് 9 മുതല്‍ 12 വരെ ചെങ്ങന്നൂര്‍ മാര്‍ പീലക്സിനോസ് നഗറില്‍ വച്ച് നടത്തപെടുന്നു. ജീവനെ സംരക്ഷിക്കുന്ന ദൈവീക നീതി (സദ്ര്യശ്യ 11 :4 )എന്നതാണ് മുഖ്യ ചിന്താവിഷയം.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ,അഭി.തോമസ്‌ മാര്‍ അത്തനാസ്യോസ് , അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് ,അഭി.ഗബ്രിയേല്‍ മാര്‍ ഗ്രിഗോ റിയോസ് , അഭി.സഖറിയാസ് മാര്‍ അപ്രേം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
Download Notice

Feb 13, 2011

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ആരഭിച്ചു

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ 94-ാമത് സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.രാവിലെ 7.15 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിചു,തുടര്‍ന്ന് തുമ്പമണ്‍, നിലയ്കല്‍ എന്നീ ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട സണ്ടേസ്‌കൂള്‍ ബാല ബാലികാ സംഗമവും നടന്നു.
തിങ്കളാഴ്ച രാവിലെ വി. മുന്ന്‌നോമ്പ് ആരംഭിക്കും. 10.30 ന് ഫാ. ഷാലു ലൂക്കോസ് ധ്യാനം നയിക്കും.ഉച്ചയ്ക്ക് 2 മണിക്ക് ഫാ. സാം പി.ജോര്‍ജ്, റവ. ഫാ. ചെറിയാന്‍ ടി. ശമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും കുമ്പസാരവും നടക്കും. വൈകീട്ട് 6.45 ന് അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ സുവിശേഷ യോഗം നടക്കും.15 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന സുവിശേഷ സമ്മേളനത്തില്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനി അധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 2 ന് സുവിശേഷ സമ്മേളനത്തില്‍ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി.ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് അധ്യക്ഷത വഹിക്കും. 3.30 ന് സൗഖ്യധ്യാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടാവും. 6.45 ന് സുവിശേഷ സമ്മേളനത്തില്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.15 ന് ഉച്ചയ്ക്ക് 1.30 ന് ഭദ്രാസന സുവിശേഷ സംഘസമ്മേളനത്തില്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.15 ന് കുടുംബസംഗമത്തില്‍ അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്തായുടെ സമാപന സന്ദേശത്തോടുകൂടി കണ്‍വെന്‍ഷന്‍ സമാപിക്കും.
തുമ്പമണ്‍, നിലയ്കല്‍ എന്നീ ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട 120 പള്ളികളുടെ സഹകരണത്തോടുകൂടിയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, നിലയ്കല്‍ഭദ്രാസനാധിപന്‍ അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ്,അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.പൗലോസ് മാര്‍ പക്കോമിയോസ്, അഭി.മാത്യൂസ് മാര്‍ തിമോത്തിയോസ്, അഭി.ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ്,അഭി.ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Feb 1, 2011

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുനാള്‍

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ എഴുപത്തിയേഴാം ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 22,23 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടത്തും.

പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസിന്റെ 77-ാം ഓര്‍മ്മ പെരുന്നാളിന് ഒരുക്കങ്ങള്‍ പഴയ സെമിനാരിയില്‍ പൂര്‍ത്തിയായി.നാളെ കുര്‍ബ്ബാനയ്ക്കു ശേഷം 12ന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് കൊടിയേറ്റും. 18ന് കണ്‍വന്‍ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ ഉദ്ഘാടനം ചെയ്യും. 7.15ന് സുവിശേഷ പ്രസംഗം ഫാ. ഡോ. ബേബി വര്‍ഗീസ്. 19ന് ഏഴിന് സുവിശേഷ പ്രസംഗം പ്രഫ. ജേക്കബ് കുര്യന്‍ കോണാട്ട്. 21ന് ഏഴിന് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത പ്രസംഗിക്കും. 20ന് ഏഴിന് തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റുഡന്‍സ് സെന്ററില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അനുസ്മരണ സമ്മേളനം. തീര്‍ത്ഥാടകര്‍ക്ക് 22ന് അഞ്ചിന് സ്വീകരണം. ആറിന് ചെറിയ പള്ളിയില്‍ സന്ധ്യാ നമസ്ക്കാരത്തെ തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണം. എട്ടിന് അനുസ്മരണ പ്രസംഗം ഫാ. ഡോ. റജി മാത്യു. ഒന്‍പതിന് പ്രദക്ഷിണവും തീര്‍ത്ഥാടക സംഘങ്ങളും പഴയ സെമിനാരിയില്‍ എത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. ശ്ളൈഹിക വാഴ്വ്, 9.15ന് ക്രിസ്തീയ ഗാനസന്ധ്യ.23ന് 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍. 10ന് പുസ്തക പ്രകാശനം, സമ്മാനദാനം. 10.15ന് പ്രദക്ഷിണം, ആശീര്‍വാദം. 11ന് ആത്മീയ സംഘടനകളുടെ സമ്മേളനം.

തീര്‍ത്ഥാന വാഹനങ്ങള്‍ക്ക് പഴയ സെമിനാരിയില്‍ പ്രത്യേക പാര്‍ക്കിങ് സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പെരുന്നാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. എം.സി. കുര്യാക്കോസ് അറിയിച്ചു

Malankara Archive