എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 22, 2011

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്‌ത ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ആരംഭിക്കും.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവ, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാത്തോലിക്കാ ബാവ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലിന്റെ തെക്ക്‌ വശത്ത്‌ പ്രത്യേകം തയാറാക്കിയ കല്ലറയിലാണു ഭൗതികശരീരം കബറടക്കുക.
ദയറാ സ്‌ഥാപകനും മാര്‍ പീലക്‌സിനോസിന്റെ ആത്മീയ ഗുരുവുമായ തോമാ മാര്‍ ദിവന്നാസിയോസ്‌, സഖറിയാ മാര്‍ ദിവന്നാസിയോസ്‌ എന്നിവരുടെ കബറും സ്‌ഥിതിചെയ്യുന്നത്‌ മൗണ്ട്‌ താബോര്‍ ദയറായിലാണ്‌. കബറടക്ക ശുശ്രൂഷയില്‍ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക-മത നേതാക്കള്‍ പങ്കെടുക്കും

കബറടക്കശുശ്രൂഷയുടെ തല്‍സമയ സംപ്രേഷണം സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ മുതല്‍ ശുശ്രൂഷ അവസാനിക്കുന്നതുവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.tv. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 3 മണി വരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും

Nov 20, 2011

ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത (73) കാലംചെയ്‌തു. സെപ്‌റ്റംബര്‍ 6 മുതല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. നേരത്തേ ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്‌ക്ക് 12-ന്‌ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ നൂറുണകണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രാര്‍ഥന നടത്തി.


ഉച്ചയ്‌ക്കു രണ്ടരയോടെ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ ആശുപത്രി ചാപ്പലിലെത്തി പ്രാര്‍ഥിച്ചു. മൂന്നുമണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൂന്നരയോടെ ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവച്ചു. വൈകിട്ട്‌ 6.45-ന്‌ ഭൗതികശരീരം വിലാപയാത്രയായി കോട്ടയം പഴയ സെമിനാരിയിലെത്തിച്ചു. ഇന്നു രാവിലെ ശുശ്രൂഷകള്‍ക്കുശേഷം വിലാപയാത്രയായി തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍ വഴി പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലേക്കു കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പ്രധാന കാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്താമാരുടെസഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. ഇന്നലെ വൈകിട്ട്‌ കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ്‌ എത്തിയത്‌.


1939 മേയ്‌ 8 ന്‌ തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കുടുംബത്തില്‍ ജനിച്ച മെത്രാപ്പോലീത്ത 16-ാം വയസില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ആശ്രമാംഗമായി. ആശ്രമ സ്‌ഥാപകന്‍ തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. 1991 ഏപ്രില്‍ 30 ന്‌ ഡല്‍ഹി ഭദ്രാസന സഹായമെത്രാപ്പോലീത്തയും 1996 ല്‍ മെത്രാപ്പോലീത്തയായി. ഭദ്രാസന ഭരണത്തോടൊപ്പം വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കി.

Nov 2, 2011

പരുമല പെരുന്നാള്‍ കൊടിയിറങ്ങി


വിശ്വാസികള്‍ക്കു മാര്‍ഗദീപം പകര്‍ന്ന്‌ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച്‌ ഇന്നലെ ഉച്ചയ്‌ക്കുശേഷം രണ്ടു മണിയോടെ കബറിങ്കല്‍ പ്രാര്‍ത്ഥനയ്‌ക്കു ശേഷമാരംഭിച്ച റാസ പള്ളിയുടെ പടിഞ്ഞാറെ കുരിശടി വലംവച്ച്‌ കുരിശുംമൂട്‌ റോഡിലൂടെ പ്രധാനവീഥിയിലെത്തി വടക്കേ കുരിശടി വഴി പള്ളിയിലെത്തി.

പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശീര്‍വാദത്തിനുശേഷം കൊടിയിറങ്ങിയതോടെ പെരുന്നാളാഘോഷങ്ങള്‍ക്കു സമാപ്‌തിയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ പദയാത്രാസംഘങ്ങള്‍ ഇക്കുറി എത്തിയതായി സെമിനാരി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക് ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്‌ നടന്ന കാതോലിക്കേറ്റ്‌ ശതാബ്‌ദി ഉദ്‌ഘാടന സമ്മേളനം ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്‌തു. ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മുഖ്യപ്രഭാഷണം നടത്തി. ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ശതാബ്‌ദിയുടെ ഭാഗമായി കാതോലിക്ക ബാവ പ്രാവിനെ ആകാശത്തേക്കു പറത്തിവിട്ടു.

തുടര്‍ന്ന്‌ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും സഭാ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കു വാഴ്‌വും നല്‍കി. ഉച്ചയ്‌ക്കു നടന്ന മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്‌ഥാനസംഗമം കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു. പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ടിജുതോമസ്‌ ഐ.ആര്‍.എസ്‌. മുഖ്യപ്രഭാഷണം നടത്തി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, എം.ഡി. യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു