എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 8, 2013

യേശു കൂനിയെ സൌഖ്യമാക്കുന്നു

March 10 - Fifth Sunday: Jesus Heals a Crippled Woman on the Sabbath { Kpiptho Sunday} - യേശു കൂനിയെ സൌഖ്യമാക്കുന്നു


രോഗം തനുവിനു കൂനും ക്ഷീണവും ഉളവാക്കുംപോല്‍
പാപവ്യാധികള്‍ ആത്മാവിന്നും കൂനുണ്ടാക്കും
കൂനന് മുകളില്‍ ദൃഷ്ടി പതിപ്പാന്‍ കഴിയാത്തതുപോല്‍
കൂനെഴും ആത്മാവുയരെ പരനെക്കാണാന്‍ വിഷമം

സംഘാലയമതില്‍ വാനവ വൈദ്യന്‍‍ സാദരമേറി
സൂക്ഷിചലിയും കണ്ണാല്‍‍ കണ്ടൊരു കൂനി സ്ത്രീയെ
യാചന കൂടാതന്‍‍പാല്‍‍‍ അവളുടെ കൂനു നിവര്‍‍ത്തി
അതുപോലെങ്ങടെ പാപക്കൂനും പൊക്കുക പരനേ!




പതിനെട്ടു സംവത്സരം നിവരുവാന്‍ കഴിയാതെ ഇരുന്ന ആ കൂനിയായ സ്ത്രീയുടെ കൂനിനെ തന്‍റെ മനസലിവാല്‍ നിവര്‍ത്തവനായ ദൈവമേ, പാപഭാരത്താല്‍ കൂനിയിരിക്കുന്ന ഞങ്ങളുടെ ആത്മ ശരീര മനസ്സുകളെ  നീ നിവര്‍ത്തെണമേ. ഞങ്ങളുടെ രോഗ ബന്ധനങ്ങളെ അഴിക്കേണമേ, ജീവിതക്ലേശ ഭാരത്താല്‍ വീണുപോകുന്ന ഞങ്ങളെ നിരാശയില്‍ നിപതിക്കാന്‍ ഇടവരാതെ കാത്തുകൊള്ളണമേ. മാനുഷിക ബലഹീനതകളാല്‍ പാപം ചെയ്യാനിടവരുമ്പോള്‍ അനുതാപത്തോടെ പിതാവിന്‍റെ  അടുക്കലേക്കു പിന്തിരിയുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. 

On 10  March, we celebrate the Fifth Sunday of the Great Lent – The Sunday of the crippled women who get healed by Jesus on the Sabbath day.
            The story of the crippled woman deals with physical healing, but it has a larger dimension. Her twisted body, permanently bent downwards, was a symbol of those who lack hope. The story suggests that, with Jesus’ help, we can raise ourselves so that our vision is upwards, to God.
              The story is all about hope. We should focus on that which praises God, that which is optimistic and hopeful. If we do so we shall, like the crippled woman, be inspired to straighten ourselves to a standing position, where we see forward to the possibilities in life, and upwards to God for inspiration.

Bible Reading - St Luke 13:10-17
------------------------------------
‘Now he was teaching in one of the synagogues on the Sabbath. And just then there appeared a woman with a spirit that had crippled her for eighteen years. She was bent over and was quite unable to stand up straight. 

When Jesus saw her, he called her over and said “Woman, you are set free from your ailment”. When he laid his hands on her, immediately she stood up straight and began praising God. 

But the leader of the synagogue, indignant because Jesus had cured on the Sabbath, kept saying to the crowd “There are six days on which work ought to be done; come on those days and be cured, and not on the Sabbath”. 

But the Lord answered him and said “You hypocrites! Does not each of you on the Sabbath untie his ox or his donkey from the manger, and lead it away to give it water? And ought not this woman, a daughter of Abraham whom Satan bound for eighteen long years, be set free from this bondage on the Sabbath day?” 
When he said this, all his opponents were put to shame; and the entire crowd was rejoicing at all the wonderful things that he was doing.’

വി. ലൂക്കൊസ് 13:10-17
---------------------------
10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
14 യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
15 കർത്താവു അവനോടു: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

Mar 7, 2013

വിശുദ്ധ വലിയ നോമ്പിലെ നാലാം വെള്ളിയാഴ്ച

വിശുദ്ധ വലിയ നോമ്പിലെ നാലാം വെള്ളിയാഴ്ച

"ലോകരക്ഷകനായ മിശിഹായേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടു സന്തോഷപൂര്‍വ്വം അങ്ങു കാല്‍വരി മലയിലേക്കു കയറിയല്ലോ. അങ്ങയുടെ ശിഷ്യന്മാരാല്‍പ്പോലും തള്ളിപ്പറയപ്പെട്ടു, ദൈവമേ സര്‍വ്വ ശക്തനായ അങ്ങ് ക്രൂരന്മാരായ ശത്രുക്കളുടെ മദ്ധ്യേ, കുരിശു വഹിച്ചു കൊണ്ടു പോകുവാന്‍ കാരണമാക്കിയ ഞങ്ങളുടെ പാപങ്ങളെയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. അവയെക്കുറിച്ചു ഞങ്ങള്‍ പാശ്ചാത്തപിക്കുന്നു. മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതവും കുരിശുനിറഞ്ഞതായി തോന്നുമ്പോള്‍, ഞങ്ങള്‍ അങ്ങയുടെ മാതൃകയെ പിന്തുടര്‍ന്ന് കുരിശുകളെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും ക്രൈസ്തവ സാക്ഷ്യം വഹിക്കുന്നവരാകുവനും അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ. ആമേന്‍"""

പ്രസിദ്ധ രാജ്യതന്ത്രജ്ഞനായിരുന്നു സര്‍ റിച്ചാര്‍ഡ്‌ സെസി. ഒരിക്കല്‍ തന്‍റെ മടിയിലിരിക്കുന്ന കുഞ്ഞുമകളെ ഒന്നു പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ മനോഹരമായ ഒരു പളുങ്കു മാലയുണ്‌ടായിരുന്നു. റിച്ചാര്‍ഡ്‌ കുഞ്ഞുമകളോട്‌ ചോദിച്ചു "നിന്റെ കഴുത്തില്‍ കിടക്കുന്ന ഈ പളുങ്കുമാല, അതു പപ്പ ചോദിക്കുകയാണെങ്കില്‍ നിനക്ക്‌ ഉപേക്ഷിക്കാന്‍ കഴിയില്ലേ?" പപ്പയെ ഏറെ സ്‌നേഹിച്ചിരുന്ന ആ പെണ്‍കുട്ടി ചിരിച്ചുകൊണ്‌ട്‌ പറഞ്ഞു: "ഉവ്വ്‌ പപ്പാ, പപ്പാ പറയുന്നതുപോലെ ഞാന്‍ ചെയ്യും". അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കിക്കൊണ്‌ട്‌ സെസി പറഞ്ഞു "എങ്കില്‍ എന്‍റെ പൊന്നുമോള്‍ ഈ മാല ജനലിലൂടെ പുറത്തെ കുളത്തിലേക്കു വലിച്ചെറിയുക". വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മാല ഉപേക്ഷിക്കുക എന്നത്‌ അവള്‍ക്ക്‌ പ്രയാസമായിരുന്നു. എന്നാല്‍ പപ്പായോടുള്ള ഇഷ്ടം കൊണ്‌ട്‌ അവള്‍ അക്കാര്യം ഉടനെ തന്നെയനുസരിച്ചു. തന്റെ പിതാവിനെ ഒരിയ്‌ക്കല്‍കൂടി നോക്കിയശേഷം, പെണ്‍കുട്ടി മാല കുളത്തിലേയ്‌ക്കു വലിച്ചെറിഞ്ഞു. വീടിനോടു ചേര്‍ന്നുള്ള കുളത്തിലെ വെള്ളത്തില്‍ മാല താഴ്‌ന്നുപോകുന്നതുകണ്‌ടപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുശേഷം റിച്ചാര്‍ഡ്‌ അവളുടെ ജന്മദിനത്തില്‍ ഉപേക്ഷിച്ച പളുങ്കുമാലയേക്കാള്‍ മനോഹരമായ അമൂല്യമായ ഒരു മാല സമ്മാനിച്ചു.

നോമ്പുകാലവും നമ്മളെ കീഴടക്കിയിരിക്കുന്ന, നമ്മള്‍ വിലപ്പെട്ടതെന്നു കരുതിയിരിയ്‌ക്കുന്ന ചിലതൊക്കെ ഉപേക്ഷിക്കാന്‍ നമ്മോട്‌ ആവശ്യപ്പെടുന്നു. അധികാരവും, സമ്പത്തും, കഴിവുമൊക്കെ ഇതിനു കാരണങ്ങളാകാം. സുവിശേഷത്തിലെ യേശുവും ഇന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നത്‌ ദൈവേഷ്ടത്തിന്‌ വിരുദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കാനാണ്‌. ചില നിഷേധങ്ങളും, പരിത്യാഗങ്ങളും മനുഷ്യനെ നന്മയിലേക്ക്‌ നയിക്കും. വിലപ്പെട്ടതും ആഹ്‌ളാദകരമായതും സന്തോഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ദൈവസ്‌നേഹത്തിനു വേണ്‌ടി പരിത്യജിക്കുക. അവിടെ ദൈവം നമ്മെ അനുഗ്രഹിക്കുകയും പുതിയ വ്യക്തികളാക്കി മാറ്റുകയും ചെയ്യും.

Mar 6, 2013

സൌരോര്‍ജ സംസ്കാരം വളര്‍ത്തണം : പരിശുദ്ധ കാതോലിക്കാ ബാവാ



മലങ്കര സഭ സൌരോര്‍ജജ സംസ്കാരം വളര്‍ത്തണമെന്നു പരിശുദ്ധ കാതോലിക്കാബാവ ആവശ്യപ്പെട്ടു. ഗുരുതരമായ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി സൌരോര്‍ജത്തെ ഊര്‍ജ്ജസ്രോതസായി പരമാവധി പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളെണമെന്നും സൌരോര്‍ജസംസ്ക്കാരം  വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പ്രക്രീയ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സഭാംഗങ്ങളും സ്ഥാപനങ്ങളും ഈ കാര്യത്തില്‍ മുന്‍കൈ എടുക്കണം. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം നടത്തെണമെന്നും, കൂടുതല്‍കാര്യക്ഷമമായ സൌരോര്‍ജം വികസിപ്പിച്ചെടുക്കണമെന്നും സാങ്കേതിക വിദ്യാലയങ്ങളില്‍ ഈ വിഷയത്തില്‍ ഗൌരവമായ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരും സര്‍വ്വകലാശാലകളും സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

വൈദ്യുതി ഉപയോഗത്തില്‍ ലോകത്ത് ഇന്ത്യ ആറാം സ്ഥാനത്താണ് നില്ക്കുന്നത്. എല്ലാ പദ്ധതികളില്‍ നിന്നുമായി ഇപ്പോഴത്തെ ഉത്പാദനം 1,47,000 മെഗാവാട്ടാണ്. 2013ല്‍ അധികമായി 100,000മെഗാവാട്ടിന്റെ ഉത്പാദനമാണ് ലക്ഷ്യം വച്ചിരിക്കുന്നതെങ്കിലും അതിന്റെ പകുതിപോലും എത്തുമെന്നു തോന്നുന്നില്ല. കൂടംകുളം അടക്കമുള്ള അണവ നിലയം ഇപ്പോളും എതിര്‍പ്പിന്‍റെ പാതയില്‍ തന്നെയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം തന്നെ വര്‍ദ്ധിച്ച ഊര്‍ജോത്പാദനമാണ്.
         നിലവിലുള്ള വൈദ്യുതി പദ്ധതികള്‍ വച്ച് എത്രയൊക്കെ ശ്രമിച്ചാലും ഉത്പാദന വര്‍ദ്ധനയ്ക്ക് പരിമിതികളുണ്ട്. ഇപ്പോള്‍ത്തന്നെ ഉത്പാദനത്തിന്റെ മുക്കാല്‍ പങ്കും താപനിലയങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. പ്രകൃതി വിഭവങ്ങളായ കല്‍ക്കരിയും എണ്ണയും പ്രകൃതി വാതകവുമൊക്കെയാണ് താപനിലയങ്ങള്‍ ഉപയോഗിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം കാരണം ഇവയുടെ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല,അന്തരീക്ഷതാപവും മലിനീകരണവും വര്‍ദ്ധിപ്പിക്കുന്നതില്‍ താപനിലയങ്ങള്‍ വഹിക്കുന്ന പങ്ക് ലോകമെങ്ങും ഇന്ന് ചര്‍ച്ചാവിഷയമാണ്. ജലവൈദ്യുത പദ്ധതികളെയും അതിരുകവിഞ്ഞ് ആശ്രയിക്കാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്കും മനുഷ്യ-സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന മാരകമായ ഭീഷണി അവഗണിക്കാവുന്നതല്ല. ഇതെല്ലാം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആണവനിലയങ്ങളെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങുന്നത്. ആണവനിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വൈദ്യുതി മൊത്തം ഉത്പാദിപ്പിക്കുന്നതിന്റെ മൂന്നു ശതമാനം മാത്രമാണ്. അമേരിക്കയുമായി ഒപ്പുവച്ച ആണവ കരാര്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി അവയില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പക്ഷേ, അനവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഭാരിച്ച മുടക്കുമുതലും ആവശ്യമാണ്. ആണവനിലയങ്ങള്‍ മനുഷ്യരാശിക്ക് ഉയര്‍ത്തുന്ന ഭീഷണി മറ്റൊരു ആശങ്കയാണ്.
       ഇതെല്ലാം വച്ചുനോക്കുമ്പോഴാണ് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളായ സൂര്യനും കാറ്റുമെല്ലാം കൂടുതല്‍ സ്വീകാര്യമായി വരുന്നത്.ഒരിക്കലും വറ്റാത്ത ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യനായിരിക്കും ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ വലിയ തോതില്‍ നിറവേറ്റാന്‍ പോകുന്നത്. ഈ ലക്ഷ്യം വച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പതിമ്മൂന്നാം പദ്ധതി അവസാനത്തോടെ സൌരോര്‍ജം ഉപയോഗിച്ച് 20000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സിലിക്കണ്‍ വാലിയുടെ മാതൃകയില്‍ രാജ്യത്തുടനീളം സോളാര്‍ വാലികള്‍ ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി. അളവില്ലാതെ ലഭിക്കുന്ന സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് അതുവഴി നേടാന്‍ കഴിയുന്ന ലാഭം ചില്ലറയൊന്നുമല്ല. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല, ലോക ജനതയെ തുറിച്ചുനോക്കുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ ആഴം കുറയ്ക്കാനും ദേശീയ സൌരോര്‍ജ മിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രാരംഭത്തില്‍ വലിയ മുതല്‍മുടക്ക് വേണ്ടിവരുമെങ്കിലും പിന്നീട് ലഭിക്കുന്ന നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അത് വലിയ ഭാരമായി തോന്നുകയില്ല.
       കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത സോളാര്‍ മിഷന് വളരെ ഉന്നതമായ ലക്ഷ്യങ്ങളാണുള്ളത്. പദ്ധതിയുടെ വിജയത്തിന് വ്യവസായികളുടെ അളവറ്റ സഹകരണമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത വിദൂര ഗ്രാമങ്ങളില്‍പ്പോലും വെളിച്ചമെത്തിക്കാന്‍ ഈ നൂതന സംരംഭം ഉപകരിക്കും. രാജ്യത്തെ ആറു ലക്ഷത്തോളം ഗ്രാമങ്ങളില്‍ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഇന്നും വൈദ്യുതി കണ്ടിട്ടില്ലാത്തവയാണ്. സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിളക്കുകളും പമ്പുകളും ഹീറ്ററുമെല്ലാം ഇന്ന് ജനങ്ങള്‍ക്ക് അപരിചിതമല്ല. അത്തരം ഉപകരണങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുകയും വേണം. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ കിടപ്പ് സൌരോര്‍ജം അളവറ്റ തോതില്‍ പ്രയോജനപ്പെടുത്തുന്നതിന് അങ്ങേയറ്റം അനുകൂലമാണ്.
   

ഗോഗുല്‍ത്ത സ്ഥാപനം വിശുദ്ധ വേദപുസ്തക അടിസ്ഥാനത്തില്‍

Mid Lent On March 6, 2013...... Its time when we all need to put Christ in Midst of our heart & Mind....! Have a Blessed Lenten Period...

ശുഭ ചിന്ഹം തന്‍ സ്ലീബ 
വിജയക്കൊടി തന്‍ സ്ലീബ 
നമ്മെ രക്ഷിച്ചീടും സ്ലീബാ-
-യില്‍ പുകഴുന്നൂ നാം 

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ പാതി നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും, ജീവദായകമായ നിന്റെ സ്ലീബായുടെ അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും ചെയ്യേണമേ. ആമേന്.

ഗോഗുല്‍ത്ത സ്ഥാപനം വിശുദ്ധ വേദപുസ്തക അടിസ്ഥാനത്തില്‍

പഴയ നിയമത്തില്‍ : സംഖ്യാപുസ്തകം 21:4-9(Numbers 21:4-9)
********************************
4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
5 ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
9 അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.

പുതിയ നിയമത്തില്‍ വി. യോഹന്നാന്‍ 3:13-21(St. John 3:13-21)
***************************************
13. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

Mar 4, 2013

കൂനന്‍ കുരിശ് പള്ളിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്


മട്ടാഞ്ചേരിയിലെ കൂനന്‍കുരിശ് നിരവധി ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. റോമാ സഭയെ അംഗീകരിക്കുകയില്ലെന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി സത്യം ചെയ്ത ചരിത്രസംഭവമാണ് കൂനന്‍ കുരിശിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്.മലങ്കരസഭ മാര്‍പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണ്.

 വിധിവൈപരീത്യമെന്നു പറയട്ടെ, മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന വിഭാഗത്തിന്‍റെ അധീനതയിലാണ് കൂനന്‍കുരിശിപ്പോള്‍....മലങ്കര സഭക്ക് അഭിമാനമായി, മലങ്കരസഭ നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കൂനന്‍ കുരിശ് സത്യം നടന്ന മണ്ണില്‍ ഉയരുന്ന നവീകരിച്ച  കൂനന്‍ കുരിശ് പള്ളിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്.തികച്ചും നവീനമായ സാങ്കേതിക വിദ്യയില്‍ പരിസ്തിതി സൌഹാര്‍ദമായി നിര്‍മ്മിക്കുന്ന മലങ്കര സഭയിലെ ഇത്തരത്തിലെ ആദ്യത്തെ ദേവാലയമാണ്  ഇത്.ഈ ദേവാലയത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മലങ്കര സഭയ്ക്ക് അതൊരു പൊന്‍ തൂവലാകും.

കൂനന്‍ കുരിശിന് പിരാന്തന്‍ കുരിയച്ചന്‍ എന്ന പേരുമുണ്ട്. കൂനന്‍കുരിശിന് പിരാന്തന്‍ കുരിശെന്ന പേരുണ്ടായതിനു പിന്നിലൊരു കഥയുണ്ട്. പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താക്രൂസ് എന്നതിനര്‍ത്ഥം വിശുദ്ധ കുരിശെന്നാണ്. പ്രാന്താക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമര്‍ത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പറഞ്ഞുപറഞ്ഞ് പ്രാന്താക്രൂസ് പിരാന്തന്‍ കുരിയച്ചനായി.കട്ടവനെ പിടികൂടാന്‍ കുരിയച്ചന്‍ വിരുതനാണെന്ന് ഒരു വിശ്വാസമുണ്ട്. ഒരു ചുറ്റുവിളക്കും പൂമാലയും നേര്‍ന്നാല്‍ പോലീസിനു പോലും പിടികിട്ടാത്തവര്‍ ഭ്രാന്തുപിടിച്ച് തൊണ്ടിസഹിതം ഉടമസ്ഥന്‍െറ മുന്നില്‍ ഹാജരായി കാലില്‍ കെട്ടി വീഴുമെത്രെ. മോഷണം നിത്യസംഭവമായ കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി.കമ്പോളവഴിയില്‍ നാട്ടിയിരുന്ന കുരിശ് യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പൊള്‍ ഇതിന് പാന്ഥന്‍ കുരിശെന്ന പേരുമുണ്ടായി.

ജാതിഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്ന കൂനന്‍കുരിശിന്‍റെ ചരിത്രം രസകരമാണ്. 1653 ജനുവരി 3ന് ഒരു വെള്ളിയാഴ്ചയാണ് ആ ചരിത്രസംഭവം നടന്നത്. ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം നടന്നിട്ടിപ്പോള്‍ 350 വര്‍ഷം പിന്നിടുന്നു. മലബാറിലേക്കുള്ള കാല്‍നടയാത്രക്കിടയില്‍ ഒരു സന്ന്യാസി സൂററ്റില്‍ റോമന്‍ കത്തോലിക്കാസഭയുടെ അധീനതയിലുള്ള ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി. ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ച സന്ന്യാസി സ്വയം പരിചയപ്പെടുത്തിയത് മലബാറിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ അടുത്തേക്കു പോകുന്ന പൗരസ്ത്യ മെത്രാനെന്നാണ്. പൗരസ്ത്യ മെത്രാന്‍െറ വരവ് പാശ്ഛാത്യ രീതിയിലുള്ള റോമന്‍ മതപ്രചാരണത്തിന് തടസമാകുമെന്നു കണ്ട പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ തടവിലാക്കി.വൈദികവിസ്താരത്തിനായി പോര്‍ച്ചുഗീസുകാര്‍ പിന്നീട് ഈ സന്ന്യാസിയെ കൊച്ചിയില്‍ കൊണ്ടുവരികയും വിസ്താരത്തിനുശേഷം കടലില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു. സന്ന്യാസിയെ രക്ഷപ്പെടുത്തുവാന്‍ അയ്യായിരത്തോളം വരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ കൊച്ചിയിലെത്തിയെങ്കിലും മെത്രാനെ കടലില്‍ താഴ്ത്തിയെന്ന വാര്‍ത്തയാണവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.കോപവും താപവും സഹിക്കവയ്യാതെ റോമയിലെ മതനേതൃത്വത്തിനും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായി ഈ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എടുത്ത പ്രതിജ്ഞയാണ് പില്‍ക്കാലത്ത് കൂനന്‍ കുരിശു സത്യമായി അറിയപ്പെട്ടത്. മെത്രാനെ വധിച്ച റോമാ സഭയെ ഇനിയൊരിക്കലും സ്വീകരിക്കുകയില്ലെന്ന് ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി അതിന്മേല്‍ പിടിച്ച് സത്യം ചെയ്യുകയായിരുന്നു.

കയര്‍ കെട്ടിവലിച്ചതിന്‍െറ ആഘാതത്തില്‍ കുരിശ് ഒരുവശത്തേക്ക് ചരിഞ്ഞപ്പോഴത് കൂനന്‍ കുരിശായി; പ്രതിജ്ഞ കൂനന്‍കുരിശ് സത്യമെന്നും അറിയപ്പെട്ടു. ഈ സമയത്തു തന്നെ അക്കാലത്തെ കൊച്ചി രാജാവ് തീപ്പെട്ടുവെന്നും അങ്ങനെ കായലിന്‍െറ ഇരുകരകളിലും വിലാപങ്ങള്‍ പ്രതിധ്വനിച്ചുവെന്നും പഴമകളുണ്ട്

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി പാതി നോമ്പ്



 "ക്രൂശിന്‍റെ  വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു."

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും,  ജീവദായകമായ നിന്റെ സ്ലീബായുടെ(+) അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും  ചെയ്യേണമേ.

രക്ഷാകരമായ കര്‍ത്താവിന്റെ സ്ലീബയുടെ മഹത്വത്തെ മനസ്സിലാക്കി ത്തരുന്നതാണ് പാതി നോമ്പ്.  പഴയനിയമ കാലത്ത് മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ സര്‍പ്പത്തെ ആണ് നമ്മള്‍ പാതി നോമ്പില്‍ സ്മരിക്കുന്നത്. വി. യോഹന്നാന്‍ എഴുതിയ  സുവിശേഷത്തില്‍ കര്‍ത്താവ്‌ ഇങ്ങനെ പറയുന്നു: '' മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ അങ്ങനെ, തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (യോഹന്നാന്‍ 3: 15). മോശയുണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശു മരണവും പുനരുത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വി. കുര്‍ബാന മധ്യേ ഗോഗുല്‍ത്താക്കുരിശ് നാട്ടും. സ്ലീബാ ആഘോഷത്തിന് ശേഷമാണ് ഗോഗുല്‍ത്ത നാട്ടുന്നത്. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതു പോലെ കുരിശിനെ നോക്കി പ്രാര്‍ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മ വരുന്നു.

കര്‍ത്താവിനോടു ചേര്‍ന്ന് വസിക്കുവാനുള്ള സമയം ആണ് നോമ്പ് കാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിവസങ്ങള്‍.. വിശ്വാസത്തില്‍ ബലപ്പെടാനും രക്ഷയുടെ പ്രത്യാശയിലേക്ക് വളരുവാനും പ്രയോജനപ്പെടുത്തെണ്ട ദിവസങ്ങള്‍. . പൌലോസ് ശ്ലീഹ കൊരിന്ത്യര്‍ക്കു എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "ക്രൂശിന്‍റെ  വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.". ക്രൂശിന്‍റെ വചനം അറിഞ്ഞു ക്രൂശിലെ ത്യാഗത്തെ ധ്യാനിക്കുവാന്‍ ഈ പാതി നോമ്പിന്റെ സമയത്തെ പ്രയോജനപ്പെടുത്താം.

NB: മലങ്കര സഭയിലെ വിവിധ ദേവാലയങ്ങളില്‍ നാളെ രാവിലെ പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും സ്ലീബാ ആഘോഷവും, ഗോഗുല്‍ത്ത സ്ഥാപന ശുശ്രൂഷയും ഉണ്ടായിരിക്കും.

Mar 1, 2013

പെസഹ അപ്പം അഥവാ ഇന്‍ഡറി അപ്പം ഉണ്ടാക്കുന്ന രീതി


പെസഹ വ്യാഴം എന്നും പെസഹാ അപ്പം എന്നും പുതിയ തലമുറ കേട്ടിണ്ടാകും, സത്യം പറഞ്ഞാല്‍ നന്നായി ഉണ്ടാക്കാന്‍ എത്ര പേര്‍ക്കു അറിയാം എന്നു സംശയമുണ്ട്, വിവിധ ഇടങ്ങളില്‍ വായിച്ച കൂട്ടുകള്‍ താഴെ ചേര്‍ക്കുന്നു, താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാം.ഇന്‍ഡറി അപ്പം എന്നും ഇതിനു പേരുള്ളതായി കേട്ടിട്ടുണ്ട്, യേശുവിന്‍റെ കുരിശിലെ INRI എന്നതില്‍ നിന്നാണ് ഈ പേരുണ്ടായാതെന്നു  കരുതുന്നു.പുളിയാത്തപ്പം , കല്‍ത്തപ്പം, കുരിശപ്പം  എന്ന പേരുകളിലും അറിയപെടുന്ന ഇതിനു ആ പേര് വന്നത്   ഓശാന ഞായറാഴ്‌ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയക്കുന്നതിനാലാണ്‌.. . എന്നാല്‍ നമ്മുടെ ഓര്‍ത്തഡോക്‍സ്‌ സുറിയാനി പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല . പകരം വാഴയില മുറിച്ച കഷണം ആണ് ഉപയോഗിക്കുന്നത്. കുരുത്തോല പരിപാവനമായി കരുതി അടുത്ത ക്രിസ്ത്മസ് ശുശ്രൂഷ വരെ വീടുകളില്‍ സൂക്ഷിക്കുന്നു. ക്രിസ്ത്മസ് ശുശ്രൂഷക്ക് ഈ കുരുത്തോല പള്ളിയില്‍ കൊണ്ട് പോകുന്നു.

യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്‌ യേശു ക്രിസ്തു പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ക്രിസ്തു അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു.

പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്‌. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്‌, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്‌ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ്‌ പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്‌ക്കു മുമ്പു തന്നെ ഇതു പാകം ചെയ്‌തു വയ്‌ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്‌തതിനു ശേഷം ഇതു സൂക്ഷിക്കുക.

പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ്‌ പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാ പെരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടംുബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്‌ത്രീകള്‍ പാല്‍ തയ്യാറാക്കുമ്പോള്‍ പുരുഷന്മാര്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ, പീഡാനുഭവവുമായി ബന്ധപ്പെട്ട വചനങ്ങളോ  ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയ്യാറാക്കുന്ന സ്‌ത്രീകളും ഇതു ശ്രദ്ധിക്കുന്നതിനാണ്‌.

ചില പ്രത്യേകതകള്‍

1. അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്‌. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്‌ പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ്‌ അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ്‌ ഇത്‌ നടത്തുന്നത്‌. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്‌, മാര്‍ത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്‌. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം യേശുക്രിസ്തു ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്‌.

2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്‌. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്‌.

3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം പെസഹ അപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ്‌ പെസഹാപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ്‌ അപ്പം പുഴുങ്ങല്‍. വലിയ നോമ്പുകാലം മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്‌, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച്‌ സ്വയം ശുദ്ധീകരിച്ചാണ്‌ അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ്‌ ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ്‌ കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത്‌ തയ്യാറാക്കുന്നത്‌. മാവു പുളിക്കുന്നതിനുമുന്‍പ്‌ അപ്പം പുഴുങ്ങുന്നുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌.

4: തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത്‌ ചൂടാക്കിയെടുക്കുന്നതാണ്‌ പാല്‍ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ പാലിലും ഇടുന്നു(ഓര്‍ത്തഡോക്‍സ്‌ സുറിയാനി പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല). പാലു കാച്ചാനുള്ള പാത്രങ്ങളും ഇളക്കാനും വിളമ്പാനുമുള്ള തവികളും കോപ്പകളും പാലു കാച്ചുമ്പോഴും ഭവനത്തില്‍ അനുഷ്ഠിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദത വളരെ പ്രശംസനീയമാണ്‌.. 

5: പെസഹാ വ്യാഴാഴ്ച‌, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ്‌ അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച്‌ അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ്‌ അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ളീബ അടയാളം വരച്ച ശേഷം അപ്പം മുറിച്ച്‌ മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്‌. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ്‌ നസ്രാണികള്‍ക്കുള്ളതാണ്‌. നിശബ്ദരായി ഭയഭക്തികളോടെയാണ്‌ മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്‌. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു
കൂട്ട് 1:ആവശ്യമായ സാധനങ്ങള്‍
പച്ചരിപ്പൊടി വറുത്തത് 1 കി.ഗ്രാം,
തേങ്ങ 1,
ഉഴുന്നുപരിപ്പ് കാല്‍ കി.ഗ്രാം,
ജീരകം 2 ടേബിള്‍സ്പൂണ്‍,
ചുവന്ന ഉള്ളി 7എണ്ണം,
വെളുത്തുള്ളി 10 എണ്ണം,
ഉപ്പ്പാകത്തിന്.

ഉണ്ടാക്കുന്ന ക്രമം
അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയുംകുടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. വാഴയില വെയിലത്ത് വാട്ടി കീറിയെടുക്കുക. വാഴയില ഇടതു കൈയ്യില്‍ വച്ച് വലതു കൈകൊണ്ട് കുറച്ച് കുഴച്ച മാവെടുത്ത് അല്പം ഒന്ന് ഉരുട്ടി നീട്ടി വാഴയിലയ്ക്കകത്ത് വച്ച് മടക്കുക. അത്രയും മാവ് എടുത്ത് ഉരുട്ടി നീട്ടി മടക്കിന്റെ പുറത്തു വയ്ക്കുക. അതിനു ശഷം ഇല ഒന്നിച്ച് മടക്കി അപ്പച്ചെമ്പില്‍വയ്ക്കണം. മൊത്തം മിശ്രിതം ഇതുപേലെ എടുക്കുക. ഒന്നിച്ചുവച്ച് പുഴുങ്ങിയെടുക്കുക. ഇണ്ടറിയപ്പം റെഡി.

കൂട്ട് 2 :ആവശ്യമായ സാധനങ്ങള്‍
വറുത്ത അരിപ്പൊടി - 2 1/2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് - 1 കപ്പ്
ജീരകം - 1/2 ടേബില്‍ സ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
ചെറിയുള്ളി - 10 എണ്ണം
ഉപ്പ് ആവശ്യത്തിന്‌

ഉണ്ടാക്കുന്ന ക്രമം
രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക. സാധാരണ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്ന് വെഞ്ചെരിച്ചു കിട്ടുന്ന കുരുത്തോലയാണ്‌ ഇതിനുപയോഗിക്കുന്നത്. അങ്ങനെ കുരിശിന്‍റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.
NB : അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യെക സ്വാദും സുഗന്ധവും ഉണ്ടാകും.

കൂട്ട് 3 :ആവശ്യമായ സാധനങ്ങള്‍
ചേരുവകള്‍.
അരിപ്പൊടി-1കപ്പ്
ഉഴുന്ന്-1/4 കപ്പ്
തേങ്ങ പീര -1കപ്പ് 
വെളുത്തുള്ളി -1 എണ്ണം
ചുവന്നുള്ളി-4,5
ജീരകം-കുറച്ച്
വെള്ളം - 1- 1.5കപ്പ്
ഉണ്ടാക്കുന്ന ക്രമം
1)ഉഴുന്ന് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം,കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.2)തേങ്ങ,വെളുത്തുള്ളി,ചുവന്നുള്ളി,ജീരകം എന്നിവ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.3) ഒരു പാത്രത്തില്‍ വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിയ്ക്കുക.അതിലേയ്ക്ക് അരിപ്പൊടി കുറേശ്ശേ ഇട്ട് വാട്ടിക്കുഴയ്ക്കുക. അതിലേയ്ക്ക് ഉഴുന്ന് കൂട്ടും,തേങ്ങാക്കൂട്ടും ചേര്‍ത്ത് നന്നായി യോജിപ്പിയ്ക്കുക. ( ഈ മിശ്രിതം ഏകദേശം ഇഡ്ഡലി മാവിന്റെ അയവില്‍ ആയിരിയ്ക്കണം) 4)ഈ കൂട്ട് മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച ശേഷം നടുക്ക് കുരുത്തോല കുരിശ് വയ്ക്കുക. അതിനുശേഷം ആവിയില്‍ 20-25 മിനിട്ട് വേവിച്ചെടുത്താല്‍ പെസഹായ്ക്കുള്ള അപ്പം തയ്യാറായിക്കഴിഞ്ഞു

കൂട്ട് 4 :ആവശ്യമായ സാധനങ്ങള്‍
അരി ഒരു കിലോ
തേങ്ങ രണ്ട (അധികം ഉണങ്ങാത്തത്‌)) )
ഉഴുന്ന്‌ 150 ഗ്രാം
ജീരകം ഒരു ടീസ്‌പൂണ്‍
ചുവന്നുള്ളി 25 ഗ്രാം
വെളുത്തുള്ളി ഒരുകുടം
ഉപ്പ്‌ ആവശ്യത്തിന്‌
വെള്ളം 1 കപ്പ് 

ഉണ്ടാക്കുന്ന ക്രമം
അരി വൃത്തിയായി കഴുകി പൊടിച്ച്‌ ചെറിയ അരിപ്പയില്‍ അരിച്ചെടുത്ത ശേഷം ചൂടാക്കിയെടുക്കുക. പൊടി അധികം മൂത്ത്‌ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആറിയതിനുശേഷം അരച്ച തേങ്ങായും ഉഴുന്ന്‌ അരച്ചതുംകൂടി അരിപ്പൊടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വട്ടയപ്പത്തിന്റെ മാവുപോലെ അയവുണ്‌ടായിരിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ അപ്പചെമ്പില്‍ വെള്ളം തിളപ്പിച്ച്‌ വട്ടയപ്പം പുഴുങ്ങുന്നതുപോലെ പാത്രത്തില്‍ കോരിയൊഴിച്ച്‌ വേവിക്കുക. പ്രാര്‍ഥനയ്‌ക്ക്‌ മുറിക്കുവാനുള്ള അപ്പം കോരിയൊഴിയ്‌ക്കുമ്പോള്‍ മാവിന്റെ നടുക്ക്‌ കുരുത്തോല മുറിച്ച്‌ കുരിശിന്റെ ആകൃതിയില്‍ വച്ച്‌ പുഴുങ്ങിയെടുക്കണം.

കൂട്ട് 5 :ഉണ്ടാക്കുന്ന ക്രമം
ചിലയിടങ്ങളില്‍അരിപ്പൊടി വറൂത്ത് അതില്‍ കരിക്ക് അരച്ചതും കരിക്കിന്‍ വെള്ളവും, ഏലക്കായും ചേര്‍ത്ത് രാത്രി വെയ്ക്കുന്നു.എന്നിട്ട് രാവിലെ, ദോശക്കല്ലില്‍ ചുട്ടെടുക്കുന്നു.

*************************************************
ഇനി പെസഹാ പാല്‍ ഉണ്ടാക്കുന്ന രീതി എങ്ങനെ എന്ന് നോക്കാം 
കൂട്ട് 1 :ആവശ്യമായ സാധനങ്ങള്‍/ /& ഉണ്ടാക്കുന്ന വിധം
തേങ്ങാ പാല് - ഒരു തേങ്ങയുടേത്,
ഒന്നാം പാല് എടുത്തു മാറ്റി വയ്ക്കുക., 2, 3 പാല് എടുത്ത് 2 ടേബിള്‍ സ്പൂണ്‍ പച്ചരി പൊടി, 100 ഗ്രാം ശര്‍ക്കര, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 5 ഏലക്കായ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത്കലക്കി അടുപ്പില്‍ വച്ച് ഇളക്കി ഒന്നു കുറുക്കുക.അല്പം ഒന്ന് കുറുകി കഴിയുമ്പൊള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

കൂട്ട് 2 :ആവശ്യമായ സാധനങ്ങള്‍
ശർക്കര - 500 ഗ്രാം
തേങ്ങാപ്പാൽ (തലപ്പാൽ) 1 കപ്പ്
തേങ്ങാപ്പാൽ (രണ്ടാംപാൽ) 2 കപ്പ്
കുത്തരി - 1/2 കപ്പ്
ചുക്ക് - ചെറിയ കഷണം
ജീരകം - 1/2 ടേബിൾ സ്പൂൺ
ഏലക്ക - രണ്ടോ മൂന്നോ
പൂവൻ പഴം - രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത് (തിരുവിതാംകൂർ ശൈലി)

ഉണ്ടാക്കുന്ന വിധം : 
ഒന്നര കപ്പ് വെള്ളത്തിൽ ശർക്കര പാനിയാക്കുക. കരടുണ്ടെങ്കിൽ അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവക്കുക. ശർക്കരപ്പാനിയിൽ രണ്ടാം പാൽ ചേർത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലിൽ ചേർത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയിൽ നിന്നു വാങ്ങുക. തിരുവിതാംകൂർ ശൈലിയിൽ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശർക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേർച്ച സൃഷ്ടികാൻ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.


കൂട്ട് 3 :ആവശ്യമായ സാധനങ്ങള്‍
ശര്‍ക്കര അരകിലോ
തേങ്ങ 2 എണ്ണം
ജീരകം ആവശ്യത്തിന്
ഏലക്ക ആവശ്യത്തിന്
എള്ള് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം : 
പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.

കൂട്ട് 4 :ആവശ്യമായ സാധനങ്ങള്‍
ശര്‍ക്കര-400ഗ്രാം
തേങ്ങാപ്പാല്‍-3 11 കപ്പു , രണ്ടാം പാല്‍ 1 കപ്പു 

ഉണ്ടാക്കുന്ന വിധം : 
1) ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.2)അതിലേയ്ക്ക് തേങ്ങയുടെ 2-ാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക.3)ഏകദേശം കുറച്ച് വെള്ളം വറ്റുമ്പോള്‍ അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക. ഇപ്പോള്‍ പെസഹായ്ക്കുള്ള പാലും തയ്യാറായിക്കഴിഞ്ഞു. ( ഈ പാല്‍ കുറച്ച് കൂടി കട്ടി എടുക്കണമെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് കുറച്ചുനേരം കൂടി ചൂടാക്കി വാങ്ങുക.)

കൂട്ട് 5 :ആവശ്യമായ സാധനങ്ങള്‍
തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന്‌ പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്‌ക്കുക)ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അരിച്ചെടുക്കുക)ജീരകം രണ്ട ടീസ്‌പൂണ്‍ചുക്ക്‌ ഒരു കഷണംഏലക്ക നാലെണ്ണം (തൊലി കളഞ്ഞ്‌ നന്നായി പൊടിച്ചെടുക്കണം)കുത്തരി 100 ഗ്രാം

പാല്‍ ഉണ്ടാക്കുന്ന ക്രമം
ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപാലും കൂടി തിളപ്പിക്കുക. അരിവറുത്ത്‌ പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച്‌ വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട്‌ ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവകള്‍ പാലില്‍ ചേര്‍ത്ത്‌ ഇളക്കി വാങ്ങി ഉപയോഗിക്കുക.

Collected By : John Samuel Vekal