എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 24, 2011

നിലയ്ക്കല്‍ ഭദ്രാസനം ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതുതായി നിലവില്‍ വന്ന നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു സ്വീകരണം, നിലയ്ക്കല്‍ ഭദ്രാസന ആസ്ഥാനമായ സെന്റ് തോമസ് അരമനയുടെ കൂദാശ, ഭദ്രാസനത്തിന്റെ പ്രഥമ അധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ സുന്ത്രോണീസോ ശുശ്രൂഷ എന്നിവയും നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ ഒന്നിന് 12ന് നിലയ്ക്കല്‍, കനകപ്പലം, റാന്നി, വയലത്തല, അയിരൂര്‍ എന്നീ ഡിസ്ട്രിക്ടുകളില്‍ നിന്നു ദീപശിഖ, കാതോലിക്കേറ്റ് പതാക, മാര്‍ത്തോമ്മാ ശ്ളീഹായുടെയും പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെയും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെയും ഛായാചിത്രം എന്നിവ വഹിച്ചു വിളംബര റാലികള്‍ നടക്കുമെന്ന് ഭദ്രാസനാധിപന്‍ മാര്‍ നിക്കോദിമോസ്, സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ എന്നിവര്‍ അറിയിച്ചു.
അതാതു ഡിസ്ട്രിക്ടുകളില്‍പ്പെട്ട എല്ലാ ദേവാലയങ്ങളിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാലിനു റാലികള്‍ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ സംഗമിക്കും. തുടര്‍ന്ന് ആശ്രമ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസിന്റെ കബറിങ്കല്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റര്‍, ഇട്ടിയപ്പാറ ടൌണ്‍, മാമുക്ക്, പെരുമ്പുഴ വഴി തോട്ടമണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചേരും. തുടര്‍ന്ന് സമ്മേളന നഗരിയായ കത്തീഡ്രല്‍ അങ്കണത്തില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തും.
ഏപ്രില്‍ രണ്ടിന് ഏഴിന് ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലില്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് കുര്‍ബ്ബാന അര്‍പ്പിക്കും. 11ന് സെന്റ് തോമസ് അരമനയുടെ കൂദാശ മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 1.30ന് തോട്ടമണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സുന്ത്രോണീസോ ശുശ്രൂഷ. 2.30ന് പൊതുസമ്മേളനത്തില്‍ ഭദ്രാസനത്തിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.
അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പരിശുദ്ധ കാതോലിക്കാ ബാവായെ അനുമോദിക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഭദ്രാസനാധിപനെ അനുമോദിക്കും.
ഭദ്രാസന വെബ്സൈറ്റ് നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഭവനദാന പദ്ധതി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും, വിദ്യാഭ്യാസ സഹായ പദ്ധതി മാര്‍ത്തോമ്മാ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസും വിവാഹ സഹായ പദ്ധതി സി.എസ്.ഐ. ബിഷപ്പ് തോമസ് സാമുവേലും, ചികിത്സാ സഹായ പദ്ധതി ഡോ.മാത്യൂസ് മാര്‍ സേവേറിയോസും ഉദ്ഘാടനം ചെയ്യുമെന്ന് വി.ടി.ജോസഫ് കോറെപ്പിസ്കോപ്പാ, ഭദ്രാസന പി.ആര്‍.ഒ. ഫാ. ഏബ്രഹാം മത്തായി എന്നിവര്‍ അറിയിച്ചു.