എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 1, 2013

പെസഹ അപ്പം അഥവാ ഇന്‍ഡറി അപ്പം ഉണ്ടാക്കുന്ന രീതി


പെസഹ വ്യാഴം എന്നും പെസഹാ അപ്പം എന്നും പുതിയ തലമുറ കേട്ടിണ്ടാകും, സത്യം പറഞ്ഞാല്‍ നന്നായി ഉണ്ടാക്കാന്‍ എത്ര പേര്‍ക്കു അറിയാം എന്നു സംശയമുണ്ട്, വിവിധ ഇടങ്ങളില്‍ വായിച്ച കൂട്ടുകള്‍ താഴെ ചേര്‍ക്കുന്നു, താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാം.ഇന്‍ഡറി അപ്പം എന്നും ഇതിനു പേരുള്ളതായി കേട്ടിട്ടുണ്ട്, യേശുവിന്‍റെ കുരിശിലെ INRI എന്നതില്‍ നിന്നാണ് ഈ പേരുണ്ടായാതെന്നു  കരുതുന്നു.പുളിയാത്തപ്പം , കല്‍ത്തപ്പം, കുരിശപ്പം  എന്ന പേരുകളിലും അറിയപെടുന്ന ഇതിനു ആ പേര് വന്നത്   ഓശാന ഞായറാഴ്‌ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയക്കുന്നതിനാലാണ്‌.. . എന്നാല്‍ നമ്മുടെ ഓര്‍ത്തഡോക്‍സ്‌ സുറിയാനി പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല . പകരം വാഴയില മുറിച്ച കഷണം ആണ് ഉപയോഗിക്കുന്നത്. കുരുത്തോല പരിപാവനമായി കരുതി അടുത്ത ക്രിസ്ത്മസ് ശുശ്രൂഷ വരെ വീടുകളില്‍ സൂക്ഷിക്കുന്നു. ക്രിസ്ത്മസ് ശുശ്രൂഷക്ക് ഈ കുരുത്തോല പള്ളിയില്‍ കൊണ്ട് പോകുന്നു.

യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്‌ യേശു ക്രിസ്തു പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ക്രിസ്തു അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു.

പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്‌. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്‌, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്‌ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ്‌ പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്‌ക്കു മുമ്പു തന്നെ ഇതു പാകം ചെയ്‌തു വയ്‌ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്‌തതിനു ശേഷം ഇതു സൂക്ഷിക്കുക.

പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ്‌ പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാ പെരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടംുബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്‌ത്രീകള്‍ പാല്‍ തയ്യാറാക്കുമ്പോള്‍ പുരുഷന്മാര്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളുമായി ബന്ധപ്പെട്ട സുവിശേഷ വിവരണങ്ങളോ, പീഡാനുഭവവുമായി ബന്ധപ്പെട്ട വചനങ്ങളോ  ഉറക്കെ വായിക്കുന്നു. ഉറക്കെ വായിക്കുന്നതു വിഭവം തയ്യാറാക്കുന്ന സ്‌ത്രീകളും ഇതു ശ്രദ്ധിക്കുന്നതിനാണ്‌.

ചില പ്രത്യേകതകള്‍

1. അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്‌. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്‌ പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ്‌ അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ്‌ ഇത്‌ നടത്തുന്നത്‌. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്‌, മാര്‍ത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്‌. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം യേശുക്രിസ്തു ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്‌.

2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്‌. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്‌.

3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം പെസഹ അപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ്‌ പെസഹാപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ്‌ അപ്പം പുഴുങ്ങല്‍. വലിയ നോമ്പുകാലം മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്‌, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച്‌ സ്വയം ശുദ്ധീകരിച്ചാണ്‌ അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ്‌ ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ്‌ കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത്‌ തയ്യാറാക്കുന്നത്‌. മാവു പുളിക്കുന്നതിനുമുന്‍പ്‌ അപ്പം പുഴുങ്ങുന്നുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌.

4: തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത്‌ ചൂടാക്കിയെടുക്കുന്നതാണ്‌ പാല്‍ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ പാലിലും ഇടുന്നു(ഓര്‍ത്തഡോക്‍സ്‌ സുറിയാനി പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല). പാലു കാച്ചാനുള്ള പാത്രങ്ങളും ഇളക്കാനും വിളമ്പാനുമുള്ള തവികളും കോപ്പകളും പാലു കാച്ചുമ്പോഴും ഭവനത്തില്‍ അനുഷ്ഠിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദത വളരെ പ്രശംസനീയമാണ്‌.. 

5: പെസഹാ വ്യാഴാഴ്ച‌, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ്‌ അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച്‌ അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ്‌ അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ളീബ അടയാളം വരച്ച ശേഷം അപ്പം മുറിച്ച്‌ മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്‌. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ്‌ നസ്രാണികള്‍ക്കുള്ളതാണ്‌. നിശബ്ദരായി ഭയഭക്തികളോടെയാണ്‌ മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്‌. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു
കൂട്ട് 1:ആവശ്യമായ സാധനങ്ങള്‍
പച്ചരിപ്പൊടി വറുത്തത് 1 കി.ഗ്രാം,
തേങ്ങ 1,
ഉഴുന്നുപരിപ്പ് കാല്‍ കി.ഗ്രാം,
ജീരകം 2 ടേബിള്‍സ്പൂണ്‍,
ചുവന്ന ഉള്ളി 7എണ്ണം,
വെളുത്തുള്ളി 10 എണ്ണം,
ഉപ്പ്പാകത്തിന്.

ഉണ്ടാക്കുന്ന ക്രമം
അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയുംകുടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. വാഴയില വെയിലത്ത് വാട്ടി കീറിയെടുക്കുക. വാഴയില ഇടതു കൈയ്യില്‍ വച്ച് വലതു കൈകൊണ്ട് കുറച്ച് കുഴച്ച മാവെടുത്ത് അല്പം ഒന്ന് ഉരുട്ടി നീട്ടി വാഴയിലയ്ക്കകത്ത് വച്ച് മടക്കുക. അത്രയും മാവ് എടുത്ത് ഉരുട്ടി നീട്ടി മടക്കിന്റെ പുറത്തു വയ്ക്കുക. അതിനു ശഷം ഇല ഒന്നിച്ച് മടക്കി അപ്പച്ചെമ്പില്‍വയ്ക്കണം. മൊത്തം മിശ്രിതം ഇതുപേലെ എടുക്കുക. ഒന്നിച്ചുവച്ച് പുഴുങ്ങിയെടുക്കുക. ഇണ്ടറിയപ്പം റെഡി.

കൂട്ട് 2 :ആവശ്യമായ സാധനങ്ങള്‍
വറുത്ത അരിപ്പൊടി - 2 1/2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് - 1 കപ്പ്
ജീരകം - 1/2 ടേബില്‍ സ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
ചെറിയുള്ളി - 10 എണ്ണം
ഉപ്പ് ആവശ്യത്തിന്‌

ഉണ്ടാക്കുന്ന ക്രമം
രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക. സാധാരണ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്ന് വെഞ്ചെരിച്ചു കിട്ടുന്ന കുരുത്തോലയാണ്‌ ഇതിനുപയോഗിക്കുന്നത്. അങ്ങനെ കുരിശിന്‍റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.
NB : അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യെക സ്വാദും സുഗന്ധവും ഉണ്ടാകും.

കൂട്ട് 3 :ആവശ്യമായ സാധനങ്ങള്‍
ചേരുവകള്‍.
അരിപ്പൊടി-1കപ്പ്
ഉഴുന്ന്-1/4 കപ്പ്
തേങ്ങ പീര -1കപ്പ് 
വെളുത്തുള്ളി -1 എണ്ണം
ചുവന്നുള്ളി-4,5
ജീരകം-കുറച്ച്
വെള്ളം - 1- 1.5കപ്പ്
ഉണ്ടാക്കുന്ന ക്രമം
1)ഉഴുന്ന് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം,കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.2)തേങ്ങ,വെളുത്തുള്ളി,ചുവന്നുള്ളി,ജീരകം എന്നിവ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.3) ഒരു പാത്രത്തില്‍ വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിയ്ക്കുക.അതിലേയ്ക്ക് അരിപ്പൊടി കുറേശ്ശേ ഇട്ട് വാട്ടിക്കുഴയ്ക്കുക. അതിലേയ്ക്ക് ഉഴുന്ന് കൂട്ടും,തേങ്ങാക്കൂട്ടും ചേര്‍ത്ത് നന്നായി യോജിപ്പിയ്ക്കുക. ( ഈ മിശ്രിതം ഏകദേശം ഇഡ്ഡലി മാവിന്റെ അയവില്‍ ആയിരിയ്ക്കണം) 4)ഈ കൂട്ട് മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച ശേഷം നടുക്ക് കുരുത്തോല കുരിശ് വയ്ക്കുക. അതിനുശേഷം ആവിയില്‍ 20-25 മിനിട്ട് വേവിച്ചെടുത്താല്‍ പെസഹായ്ക്കുള്ള അപ്പം തയ്യാറായിക്കഴിഞ്ഞു

കൂട്ട് 4 :ആവശ്യമായ സാധനങ്ങള്‍
അരി ഒരു കിലോ
തേങ്ങ രണ്ട (അധികം ഉണങ്ങാത്തത്‌)) )
ഉഴുന്ന്‌ 150 ഗ്രാം
ജീരകം ഒരു ടീസ്‌പൂണ്‍
ചുവന്നുള്ളി 25 ഗ്രാം
വെളുത്തുള്ളി ഒരുകുടം
ഉപ്പ്‌ ആവശ്യത്തിന്‌
വെള്ളം 1 കപ്പ് 

ഉണ്ടാക്കുന്ന ക്രമം
അരി വൃത്തിയായി കഴുകി പൊടിച്ച്‌ ചെറിയ അരിപ്പയില്‍ അരിച്ചെടുത്ത ശേഷം ചൂടാക്കിയെടുക്കുക. പൊടി അധികം മൂത്ത്‌ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ആറിയതിനുശേഷം അരച്ച തേങ്ങായും ഉഴുന്ന്‌ അരച്ചതുംകൂടി അരിപ്പൊടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വട്ടയപ്പത്തിന്റെ മാവുപോലെ അയവുണ്‌ടായിരിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ അപ്പചെമ്പില്‍ വെള്ളം തിളപ്പിച്ച്‌ വട്ടയപ്പം പുഴുങ്ങുന്നതുപോലെ പാത്രത്തില്‍ കോരിയൊഴിച്ച്‌ വേവിക്കുക. പ്രാര്‍ഥനയ്‌ക്ക്‌ മുറിക്കുവാനുള്ള അപ്പം കോരിയൊഴിയ്‌ക്കുമ്പോള്‍ മാവിന്റെ നടുക്ക്‌ കുരുത്തോല മുറിച്ച്‌ കുരിശിന്റെ ആകൃതിയില്‍ വച്ച്‌ പുഴുങ്ങിയെടുക്കണം.

കൂട്ട് 5 :ഉണ്ടാക്കുന്ന ക്രമം
ചിലയിടങ്ങളില്‍അരിപ്പൊടി വറൂത്ത് അതില്‍ കരിക്ക് അരച്ചതും കരിക്കിന്‍ വെള്ളവും, ഏലക്കായും ചേര്‍ത്ത് രാത്രി വെയ്ക്കുന്നു.എന്നിട്ട് രാവിലെ, ദോശക്കല്ലില്‍ ചുട്ടെടുക്കുന്നു.

*************************************************
ഇനി പെസഹാ പാല്‍ ഉണ്ടാക്കുന്ന രീതി എങ്ങനെ എന്ന് നോക്കാം 
കൂട്ട് 1 :ആവശ്യമായ സാധനങ്ങള്‍/ /& ഉണ്ടാക്കുന്ന വിധം
തേങ്ങാ പാല് - ഒരു തേങ്ങയുടേത്,
ഒന്നാം പാല് എടുത്തു മാറ്റി വയ്ക്കുക., 2, 3 പാല് എടുത്ത് 2 ടേബിള്‍ സ്പൂണ്‍ പച്ചരി പൊടി, 100 ഗ്രാം ശര്‍ക്കര, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 5 ഏലക്കായ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത്കലക്കി അടുപ്പില്‍ വച്ച് ഇളക്കി ഒന്നു കുറുക്കുക.അല്പം ഒന്ന് കുറുകി കഴിയുമ്പൊള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

കൂട്ട് 2 :ആവശ്യമായ സാധനങ്ങള്‍
ശർക്കര - 500 ഗ്രാം
തേങ്ങാപ്പാൽ (തലപ്പാൽ) 1 കപ്പ്
തേങ്ങാപ്പാൽ (രണ്ടാംപാൽ) 2 കപ്പ്
കുത്തരി - 1/2 കപ്പ്
ചുക്ക് - ചെറിയ കഷണം
ജീരകം - 1/2 ടേബിൾ സ്പൂൺ
ഏലക്ക - രണ്ടോ മൂന്നോ
പൂവൻ പഴം - രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത് (തിരുവിതാംകൂർ ശൈലി)

ഉണ്ടാക്കുന്ന വിധം : 
ഒന്നര കപ്പ് വെള്ളത്തിൽ ശർക്കര പാനിയാക്കുക. കരടുണ്ടെങ്കിൽ അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവക്കുക. ശർക്കരപ്പാനിയിൽ രണ്ടാം പാൽ ചേർത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലിൽ ചേർത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയിൽ നിന്നു വാങ്ങുക. തിരുവിതാംകൂർ ശൈലിയിൽ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശർക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേർച്ച സൃഷ്ടികാൻ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.


കൂട്ട് 3 :ആവശ്യമായ സാധനങ്ങള്‍
ശര്‍ക്കര അരകിലോ
തേങ്ങ 2 എണ്ണം
ജീരകം ആവശ്യത്തിന്
ഏലക്ക ആവശ്യത്തിന്
എള്ള് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം : 
പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.

കൂട്ട് 4 :ആവശ്യമായ സാധനങ്ങള്‍
ശര്‍ക്കര-400ഗ്രാം
തേങ്ങാപ്പാല്‍-3 11 കപ്പു , രണ്ടാം പാല്‍ 1 കപ്പു 

ഉണ്ടാക്കുന്ന വിധം : 
1) ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.2)അതിലേയ്ക്ക് തേങ്ങയുടെ 2-ാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക.3)ഏകദേശം കുറച്ച് വെള്ളം വറ്റുമ്പോള്‍ അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക. ഇപ്പോള്‍ പെസഹായ്ക്കുള്ള പാലും തയ്യാറായിക്കഴിഞ്ഞു. ( ഈ പാല്‍ കുറച്ച് കൂടി കട്ടി എടുക്കണമെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് കുറച്ചുനേരം കൂടി ചൂടാക്കി വാങ്ങുക.)

കൂട്ട് 5 :ആവശ്യമായ സാധനങ്ങള്‍
തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന്‌ പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്‌ക്കുക)ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അരിച്ചെടുക്കുക)ജീരകം രണ്ട ടീസ്‌പൂണ്‍ചുക്ക്‌ ഒരു കഷണംഏലക്ക നാലെണ്ണം (തൊലി കളഞ്ഞ്‌ നന്നായി പൊടിച്ചെടുക്കണം)കുത്തരി 100 ഗ്രാം

പാല്‍ ഉണ്ടാക്കുന്ന ക്രമം
ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപാലും കൂടി തിളപ്പിക്കുക. അരിവറുത്ത്‌ പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച്‌ വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട്‌ ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവകള്‍ പാലില്‍ ചേര്‍ത്ത്‌ ഇളക്കി വാങ്ങി ഉപയോഗിക്കുക.

Collected By : John Samuel Vekal

Malankara Archive