എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jan 27, 2013

തൃക്കുന്നത്ത് പള്ളി: സമാധാനപരമായി ആരാധന നടത്തി

സമാധാനാന്തരീക്ഷത്തില്‍ തൃക്കുന്നത്ത് പള്ളിയില്‍ വിശുദ്ധ പിതാക്കന്‍മാരുടെ കബറിടത്തില്‍ വിശ്വാസികള്‍ ആരാധന നടത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയിലെത്തിയത്.
കോടതി നിര്‍ദേശം പൂര്‍ണ രീതിയില്‍ പാലിച്ചു കൊണ്ടായിരുന്നു സമാധാനപരമായി പള്ളിയിലെത്തി ആരാധന നടത്തിയത്. രാവിലെ ഏഴ് മണിയോടെ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് എത്തി പള്ളി തുറന്നതോടെയാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പ്രവേശനം. രാവിലെ ഏഴു മുതല്‍ പതിനൊന്ന് വരെയായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താന്‍ അനുവദിച്ചിരുന്ന സമയം. വിശ്വാസികള്‍ക്ക് പിന്നാലെ പതിനൊന്ന് മണിയോടെ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ അത്താനാസിയോസ്, ജോഷ്വ മാര്‍ നികോത്തിമോസ്, റവ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് സെമിനാരി അങ്കണത്തില്‍ കൂനന്‍കുരിശ് സത്യത്തിന്റെ 360 വാര്‍ഷികം ആചരിച്ചു.ഉച്ചയ്ക്ക് ഒരു മണിയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ കബറുകളിലെത്തി ആരാധന തുടങ്ങി. രണ്ട് മണിയോടെ അകവൂര്‍, പറവൂര്‍ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ഥയാത്ര ആലുവയിലെത്തി. അവസാന പത്ത് മിനുട്ടുകള്‍ പുരോഹിതന്‍മാര്‍ക്ക് ധൂപ പ്രാര്‍ത്ഥന നടത്താന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിലെ പുരോഹിതന്‍ ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങിനെത്തിയില്ല. മാസ് ഹാളിലാണ് ബാവ ആരാധന നടത്തിയത്. എബ്രഹാം മോര്‍ സേവേറിയോസ്, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, സക്കറിയാസ് മാര്‍ പോളികാര്‍പ്പോസ് എന്നിവരാണ് പ്രാര്‍ത്ഥന നടത്തിയത്.റൂറല്‍ എസ്.പി. എസ്. സതീഷ് ബിനോയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് തൃക്കുന്നത്ത് പള്ളിയില്‍ ഒരുക്കിയിരുന്നത്. മുഴുവന്‍ ചടങ്ങുകളും പൂര്‍ത്തിയാകുന്നതുവരെ കളക്ടറും എസ്.പി.യും കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ കെ. വാര്യരും പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളി പരിസരത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി 16 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. നാല് ഡിവൈ.എസ്.പി.മാരും 15 സി.ഐ. മാരും 60 എസ്.ഐ.മാരും ഉള്‍പ്പെടെ 720ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്